ഹൈദരാബാദ് : പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടർന്ന് എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഒത്തിരി മൊഴിമാറ്റ ചിത്രങ്ങളിലൂടെയും അവസാന ഘട്ടങ്ങളിൽ മലയാളിപ്രേക്ഷകരുടെ മുന്നിലെത്തി.
അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ കഴിഞ്ഞമാസം 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1973ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തെലുങ്കിനു പുറമേ മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയവയാണ് ശരത് ബാബു അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങൾ. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു