ദില്ലി: ശബരിമല വിധി സുപ്രീംകോടതി വിശാല ബഞ്ചിന് വിട്ടതിന് പിന്നാലെ ശബരിമലയിലെ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടാവർത്തിച്ച് സിപിഎം കേന്ദ്ര നേതൃത്വം. സ്ത്രീസമത്വമാണ് പാര്‍ട്ടിയുടെ നിലപാടെന്നു ശബരിമലയില്‍ യുവതി പ്രവേശനവിധി വിശാല ബെഞ്ചിന് വിട്ടെങ്കിലും മുന്‍വിധിക്ക് സ്റ്റേ ഇല്ലെന്നും സിപിഎം പിബി മെമ്പര്‍ പ്രകാശ് കാരാട്ട് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് ശബരിമല യുവതി പ്രവേശ വിധിയുടെ പുനപരിശോധനാ ഹർജികൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ആണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിൽ രണ്ടുപേർ ഹർജികൾ തള്ളി വിയോജന വിധി എഴുതിയപ്പോൾ മറ്റ് മൂന്നുപേർ ഹർജി ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടുകയായിരുന്നു. വിശാല ബഞ്ചിന്റെ വിധി വരും വരെ നിലവിലെ വിധി മാറ്റമില്ലാതെ നിലനിൽക്കുമെന്നും ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു.