ബംഗളൂരു: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നട്ടാരു വധക്കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു. ദേശീയ ഇന്റലിജൻസ് ഏജൻസി എൻഐഎയ്ക്കൊപ്പം പോലീസും ചേർന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മംഗളുരു എഡിജിപി അലോക് കുമാർ പറഞ്ഞു. ബെല്ലാരിയിൽ എൻഐഎയുമായി ചേർന്ന് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തിയ ശേഷമാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്.
കേസിൽ ഇന്നലെ മൂന്ന് പ്രതികൾ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ബെള്ളരെ സ്വദേശി ബഷീർ, ഷിഹാബ്, റിയാസ് എന്നിവരാണ് പോലീസ് പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് സുള്ള്യ ബെള്ളാരെ സ്വദേശി ഷഫീക്ക് (27), സവണൂരു സ്വദേശി സക്കീർ(29) ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42), സുള്ള്യ നാവൂർ സ്വദേശി അബിദ് (22), ബെള്ളാരി ഗൗരിഹൊളെ സ്വദേശി നൗഫൽ(28) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 26 നു രാത്രി കേരള കർണാടക അതിർത്തിയോടു ചേർന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിൽ വച്ചാണ് യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു (32) കൊല്ലപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നിവയിൽ പങ്കാളികളായ എല്ലാവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.