മൂന്നാർ: കാർ ഡിവൈഡറിലിടിച്ച് ഗർഭിണിക്കും ഭർത്താവിനും പരിക്ക്.മൂന്നാർ ടൗണിലെ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ച ശേഷം വാഹനം മറിയുകയായിരുന്നു.കോയമ്പത്തൂർ മാടപ്പുറം സ്വദേശി പി.അനീഷ് (29), ഭാര്യ രാജേശ്വരി (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 11നാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശനത്തിനായി കോയമ്പത്തൂരിൽ നിന്നു വരുന്നതിനിടയിൽ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്.
കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ മുൻവശത്തെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അപകട മുന്നറിയിപ്പ് ഫലകങ്ങളോ, റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ മറയൂർ ഭാഗത്തു നിന്നു രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങൾ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചു മറിയുന്നത് പതിവായിരിക്കുകയാണ്. ആറുമാസ ത്തിനിടെ 25 അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.