ദില്ലി സര്‍വീസസ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഓഗസ്റ്റ് 1ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയിരിക്കുന്നത്.
ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമാണ് കേന്ദ്രം ഈ ബില്‍അവതരിപ്പിച്ചത്. ദില്ലിയുമായി ബന്ധപ്പെട്ട് ഏത് നിയമവും കൊണ്ടുവരാൻ ഭരണഘടന പാർലമെന്റിന് എല്ലാ അവകാശവും നൽകുന്നുവെന്ന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ വ്യക്തമാക്കി.
ബിൽ ഉപരിസഭയില്‍ 131 അനുകൂല വോട്ടുകള്‍ക്കാണ് പാസായത്. ദില്ലി യില്‍ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലമാറ്റങ്ങളിലുമുള്ള നടപടികള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. ബില്ലിൽ ജനതാദൾ കേന്ദ്രത്തെ പിന്തുണച്ചിരുന്നു. ദില്ലിയുടെ കാര്യത്തിൽ പാർലമെന്റിന് ഏത് നിയമവും നടപ്പാക്കാമെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നുവെന്ന് ബിജെഡി എംപി പിനാകി മിശ്ര പറഞ്ഞു. എല്ലാ എതിർപ്പുകളും രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.