മുംബൈ : സമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിൽ ഒരു സ്പോൺസേഡ് പോസ്റ്റ് ഇടുന്നതിന് ലഭിക്കുന്ന പ്രതിഫലം 11.45 കോടിയെന്ന യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പർ എച്ച്ക്യു പുറത്ത് വിട്ട റിപ്പോർട്ടിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് വിരാട് കോഹ്ലി രംഗത്ത്. എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ ) പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം റിപ്പോർട്ടിനെതിരെ പ്രതികരിച്ചത്.
‘‘ജീവിതത്തിൽ ഇന്നുവരെ നേടിയിട്ടുള്ള എല്ലാക്കാര്യങ്ങൾക്കും നന്ദിയുള്ളവനും കടപ്പെട്ടവനുമാണ് ഞാൻ. എങ്കിലും, സമൂഹമാധ്യമങ്ങളിൽനിന്ന് എനിക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ ഒരു കഴമ്പുമില്ല’ – കോലി കുറിച്ചു.
ഹോപ്പർ എച്ച്ക്യു പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം സ്പോൺഡേസ് പോസ്റ്റുകൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ മുൻ നിരയിലുള്ളത് പോര്‍ച്ചുഗീസ് സൂപ്പർ താരവും ഇപ്പോൾ സൗദി ക്ലബ് അൽ നസറിന്റെ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റൊണാൾഡോയ്ക്ക് ഒരു പോസ്റ്റിന് 3.23 മില്യൻ യുഎസ് ഡോളറാണു നല്‍കേണ്ടത്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 26.75 കോടി രൂപയോളം വരും.
While I am grateful and indebted to all that I’ve received in life, the news that has been making rounds about my social media earnings is not true. 🙏
— Virat Kohli (@imVkohli) August 12, 2023
തൊട്ടുപിന്നിലുള്ള അര്‍ജന്റീന താരം ലയണല്‍ മെസ്സി വാങ്ങുന്നത് 21.49 കോടിയാണ്. രാജ്യാന്തര തലത്തിൽ പുറത്തിറക്കിയ പട്ടികയിൽ ആദ്യ 20ൽ ഉള്ള ഏക ഇന്ത്യക്കാരനും വിരാട് കോഹ്ലിയാണ്. പട്ടികയിൽ ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് 29–ാം സ്ഥാനത്തുണ്ട്. 4.40 കോടി രൂപയാണ് ഒരു ഇന്‍സ്റ്റ പോസ്റ്റിന് പ്രിയങ്കയ്ക്കു ലഭിക്കുന്നത്.