വെഞ്ഞാറമൂട്: എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട വിദ്യാര്‍ഥിനിയാണ് വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പോലീസിനെ അറിയിച്ചത്.
എന്നാൽ പരാതിയിന്മേൽ കഞ്ചാവ് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനോ വില്‍പ്പന തടയാനോ പോലീസ് തയ്യാറായില്ല. മറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയുടെ ജീവിതമാണിപ്പോൾ ദുസ്സഹമായത്.
തന്നെയും അമ്മയെയും ക്രൂരമായി മര്‍ദിച്ച് അവശയാക്കിയെന്നും മാലയും ഒരു കമ്മലും നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു.തങ്ങളുടെ അവസ്ഥ അറിഞ്ഞ സ്‌കൂളിലെ അധ്യാപികയും പി.ടി.എ. പ്രസിഡന്റുമാണ് രക്ഷകരായതെന്നും പെണ്‍കുട്ടി പറഞ്ഞു. ലഹരിവില്‍പ്പനയെക്കുറിച്ച് പോലീസിനു വിവരം നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും മര്‍ദനത്തില്‍ പരിക്ക്. പോലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈക്ക് പൊട്ടലുണ്ട്.ദിവസവും അസഭ്യവും ഭീഷണിയും,ഒടുവില്‍ മര്‍ദനവും ഏറ്റതോടെ വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നു.കഴിഞ്ഞ മാസമാണ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥിനി തന്റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം പോലീസ് ഹെല്‍പ്പ്ലൈന്‍ നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്.ഉടന്‍തന്നെ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല.സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പോലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ തന്നെ ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ വീണ്ടും പരാതി നല്‍കി.എന്നാൽ ആക്രമണ കേസിനു പകരം ആക്രമണത്തിനിടെ മാല നഷ്ടപ്പെട്ടതിന് കേസെടുക്കാമെന്ന മറുപടിയാണ് എസ്.ഐ. വിനീഷ് നല്‍കിയതു.തങ്ങൾ നൽകിയ മൊഴി വ്യത്യാസപ്പെടുത്തിയാണ് പോലിസ് നൽകിയതെന്നും പരാതിക്കാർ ആരോപിക്കുന്നു.എന്നാൽ പ്രതിയും പരാതിക്കാരും അയല്‍വാസികള്‍ ആണെന്നും ഇവര്‍ തമ്മില്‍ മുന്‍പും നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ച വന്നിട്ടില്ലെന്നും പരാതി നല്‍കിയ ദിവസംതന്നെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തതായും ഒളിവില്‍പ്പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി.ബിനു പറഞ്ഞു.
സംഭവത്തെത്തുടർന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കുമെന്നും വിശദമായി അന്വേഷണം നടത്തുമെന്നും കുടുംബത്തിന് ഉറപ്പു നല്‍കി