പാലക്കാട് : നാല് വർഷമായി ധോണിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പി ടി സെവൻ എന്ന കാട്ടുകൊമ്പൻ ഇനി ധോണി എന്ന പേരിലാവും അറിയപ്പെടുക. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പേരിട്ടത്. കൊമ്പനെ വളരെ സാഹസികമായാണ് ഇന്ന് മയക്ക് വെടി വച്ച് പിടിച്ചത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മണിക്ക് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.
ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഒടുവില്‍ പിടിയിലായത്.2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോൾ ധോണി ക്യാമ്പിൽ കൂട്ടിലായതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാർ. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. കാട്ടിൽ മദിച്ച് നടന്ന കാട്ടാനയ്ക്ക് ഇനി ചിട്ടയുടെ കാലമാണ്.