നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ് ജിത്ത് സിംഗ് ചന്നി ഇന്ന് രാജിവച്ചേക്കും. അൽപസമയത്തിനകം ചന്നി പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ കാണാൻ രാജ്ഭവനിലെത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. തെരഞ്ഞെടുപ്പിൽ ചംകൂർ സഹേബിലും ബദൌറിലും മത്സരിച്ച ചന്നി രണ്ടിത്തും പിന്നിലാണ്.
അതേസമയം,ഉത്തരാഖണ്ഡില്‍ ചരിത്രം മാറ്റിക്കുറിച്ച് ബിജെപി അധികാര തുടർച്ചയിലേക്ക് നീങ്ങുകയാണ്. 43 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ 70 അംഗ നിയമസഭയില്‍ ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു.
അതേസമയം തന്നെ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഖാതിമ നിയമസഭ മണ്ഡലത്തില്‍ പിന്നിട്ടു നില്‍ക്കുകയാണ്. മാത്രമല്ല കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ലാല്‍കോണ്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.
ഡെറാഡൂണ്‍ കാന്റ് മണ്ഡലത്തില്‍ ബിജെപിയുടെ സവിത കപൂര്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. എന്നാൽ കോണ്‍ഗ്രസ് 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല. ഉത്തരാഖണ്ഡില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 59.51 ശതമാനം പേരാണ് ജനവിധി രേഖപ്പെടുത്തിയത്.