ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിൽ പി വി സിന്ധുവിന് സ്വര്‍ണം. ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസിലാണ് സിന്ധു വ്യക്തിഗത സ്വർണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്.
സ്‌കോര്‍: 21-15, 21-13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.
കോമൺവെൽത്ത് ഗെയിംസിന് ഇന്നാണ് തിരശീല വീഴുന്നത്. പി വി സിന്ധുവിന് പിന്നാലെ പുരുഷ ഡബിൾസ് ഫൈനലിൽ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് സഖ്യവുമാണ് സ്വർണപ്രതീക്ഷയുമായിറങ്ങുന്നത്.
ഇംഗ്ലണ്ട് താരങ്ങളാണ് എതിരാളികൾ. മൂന്നരയ്ക്ക് ടേബിൾ ടെന്നിസ് സിംഗിൾസിൽ സത്യൻ ജ്ഞാനശേഖരന് വെങ്കലമെഡൽ പോരാട്ടവും നാലിന് അജന്ത ശരത് കമലിന് സ്വർണമെഡല്‍ പോരാട്ടവും നടക്കും. വൈകിട്ട് അഞ്ചിനാണ് ഇന്ത്യയുടെ അവസാന മത്സരം. മലയാളിതാരം പി ആർ ശ്രീജേഷ് ഉൾപ്പെട്ട ഹോക്കി ടീം ഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് സമാപന ചടങ്ങുകൾക്ക് തുടക്കമാവും.
പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യക്ക് നിരാശയായി ഫലം. മൂന്ന് മലയാളി താരങ്ങളടങ്ങിയ ടീമിന് ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരായിരുന്നു ടീമിലെ മലയാളികൾ. നാഗനാഥൻ പാണ്ഡിയായിരുന്നു ടീമിലെ നാലാമത്തെ താരം. നോഹ നിർമൽ ടോമിന് പകരമാണ് നാഗനാഥൻ ടീമിലെത്തിയത്. മൂന്ന് മിനിറ്റ് 05.51 സെക്കൻഡിലാണ് ഇന്ത്യ റിലേ പൂർത്തിയാക്കിയത്. മൂന്ന് മിനിറ്റ് 01.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കാണ് സ്വർണം.