തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വന്യജീവി ആക്രമണത്തെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടുള്ള പോലീസിന്റെ നടപടിയിൽ കടുത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിന്റെ വിമർശനം.ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണമെന്നും അത് വിജയന്‍ ചെയ്യുന്നതിനേക്കാൾ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. കെഎസ്‌യുവിന്റെ സമരവേദിയില്‍നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
“മാത്യുകുഴല്‍നാടന്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയനെതിരായി സന്ധിയില്ലാത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിയമസഭാ സാമാജികനാണെന്നും എന്തിന് വേണ്ടിയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നത്? ഒരു കാട്ടാന നാട്ടിലേക്കിറങ്ങി ഒരു സാധുവീട്ടമ്മയെ ചവിട്ടിക്കൊന്നു. ആ വിഷയത്തിൽ ഒന്നും ചെയ്യാന്‍ കഴിവുകെട്ട, പോഴനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതിനെതിരായി ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്തവരേയാണോ അറസ്റ്റ് ചെയ്യുന്നത്. കാട്ടില്‍നിന്ന് പുറത്തുവരുന്ന കാട്ടുപോത്തിന്റെ വിവേകം കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടോ” – രാഹുല്‍ ചോദിച്ചു.