തിരുവനന്തപുരം : എൽഡിഎഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന് പ്രഖ്യാപിച്ചത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭായോഗം ചേരാതെ പാർട്ടി കമ്മിറ്റി ചേർന്നാണ് കേരളത്തിലെ ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. വെള്ളക്കരം ഉയർത്തുന്നതോടെ സാധാരണക്കാരന് കുറഞ്ഞത് 200 രൂപ മുതൽ പ്രതിമാസ വർധനവുണ്ടാകും. ഇടതുമുന്നണി യോഗത്തിൽ നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം മുന്നോട്ടുവച്ച ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.