തിരുവനന്തപുരം: വൻകിട കോർപ്പറേറ്റുകളുടെയും രാഷ്ട്രീയ ശക്തികളുടെയും കരുനീക്കങ്ങൾക്ക് സർക്കാർ പിന്തുണ. മുൻ എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിനെതിരെ വീണ്ടും കേസ് അന്വേഷിക്കാൻ വിജിലൻസിന് സർക്കാർ അനുമതി. അനുമതി നൽകികൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നിൽ ഒട്ടേറെ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഹെക്ടർ ഭൂമി സർക്കാരിലേക്ക് വീണ്ടെടുത്തുകൊണ്ട് ധീരമായ നടപടി സ്വീകരിച്ച നാൾ മുതൽ രാജമാണിക്യത്തിനെതിരെ ചില വൻകിട കോർപ്പറേറ്റുകളും രാഷ്ട്രീയ ശക്തികളും കരുനീക്കങ്ങൾ നടത്തിവരികയായിരുന്നു. കൊച്ചി മെട്രോറയിലിന് വേണ്ടി സ്ഥലമെടുപ്പ് സംബന്ധിച്ച കേസിൽ തെളിവില്ലെന്നും അദ്ദേഹം കുറ്റക്കാരനല്ലെന്നും വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ കോടതിയിൽ റിപ്പോർട്ട് നല്കിയിട്ടുള്ളതാണ്.
കേസ് വീണ്ടും കുത്തിപ്പൊക്കി സർക്കാർ കേസ് അന്വേഷണത്തിന് വിജിലൻസിന് അനുമതി നൽകുകയാണ്. കേസ് അന്വേഷണം നടത്തുന്നതിൽ തെറ്റില്ലന്നും പക്ഷേ അത് സത്യസന്ധവും സ്വാതന്ത്രവുമാകണമെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.അതേസമയം സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാഷ്യു വികസന കോർപറേഷൻ ചെയർമാനും എംഡിക്കും എതിരെ കേസ് എടുക്കാൻ സർക്കാർ അനുമതി നല്കുന്നതുമില്ലെന്നത് വിചത്ര നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.