Tuesday, April 30, 2024
spot_img

രാജീവ് ചന്ദ്രശേഖര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യന്‍ ! തിരുവനന്തപുരത്തിന്റെ എംപിയാകാന്‍ അനുയോജ്യന്‍: അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം : പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനാണ് രാജീവ് ചന്ദ്രശേഖറെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം. മന്ത്രിയായി കഴിവ് തെളിയിച്ച അദ്ദേഹം എംപിയാകാന്‍ അനുയോജ്യനാണെന്നും .തീരദേശത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ മാറ്റുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍തന്നെ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും മികച്ച ഐടി ഇലക്‌ട്രോണിക്‌സ് മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും മികച്ചതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ ഡിജിറ്റല്‍ പേ സംവിധാനം ലോകരാജ്യങ്ങള്‍ ഏറ്റെടുക്കുകയാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രം കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കായ തിരുവനന്തപുരം ഇന്ന് പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനെല്ലാം മാറ്റം വരുത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയും.

തിരുവനന്തപുരത്തെ ലോകനിലവാരത്തിലുള്ള നഗരമാക്കി മാറ്റാന്‍ കഴിവുള്ള ആളാണ് അദ്ദേഹം. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവിതം ദുഃഖകരമാണ്. ഇത് മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖര്‍ അവര്‍ക്കാവശ്യമായ സമഗ്രമായ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. അദ്ദേഹം വിജയിച്ചുകഴിഞ്ഞാല്‍ ആ പദ്ധതികള്‍ നടപ്പാക്കും. കടല്‍ഭിത്തി നിര്‍മ്മാണം സഹകരണ പ്രസ്ഥാനങ്ങള്‍ വഴി ബോട്ടുകളും വലകളും നല്‍കുക, തൊഴിലാളികള്‍ക്ക് വീട്, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 45 ലക്ഷം കോടി രൂപയാണ് തീരദേശ വികസനത്തിനായി മാറ്റിവച്ചത്. ഇത്തവണ അത് 50 ലക്ഷം കോടിയെങ്കിലും ആകും. അതില്‍ നിന്ന് കേരളത്തിന്റെ 540 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള തീരദേശത്തിനുവേണ്ടി 5000 ഓ 10000 കോടിയോ മാറ്റിവയ്ക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മടിക്കില്ല. പക്ഷേ ഇവിടത്തെ എംപിമാര്‍ ആരുംതന്നെ തീരദേശ മേഖലയ്ക്ക് വേണ്ടി ആ ഫണ്ട് ചോദിച്ചുവാങ്ങാന്‍ തയ്യാറായില്ല. കേന്ദ്രം എത്ര പണം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണ്. അത് ചോദിച്ചു വാങ്ങാന്‍ കഴിവുള്ള ആളെ വേണം തെരഞ്ഞെടുക്കാന്‍.
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാര തകര്‍ച്ചയും തൊഴിലില്ലായ്മയും കാരണം വിദ്യാര്‍ത്ഥികളും യുവാക്കളും വിദേശത്തേക്ക് പോവുകയാണ്. അവരാരും ഇവിടേക്ക് തിരിച്ചുവരാന്‍ പോകുന്നില്ല. വരുംകാലത്ത് കേരളം വൃദ്ധസദനമായി മാറും. അതുണ്ടാകാതിരിക്കാന്‍ ഇവിടെ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാകണം. രാജീവ് ചന്ദ്രശേഖര്‍ വന്നാല്‍ തൊഴിലിനുള്ള സ്‌കില്ലിങ് നടക്കും ഐടി വ്യവസായങ്ങള്‍ വരും. വിദേശത്തുനിന്നും ആള്‍ക്കാര്‍ ഇങ്ങോട്ടുവരും

.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യക്ഷമതയുള്ള ഒരാളെയാണ് എംപിയായി തെരഞ്ഞെടുക്കേണ്ടത്. അതിന് ഏറ്റവും അനുയോജ്യനായ ആള്‍ രാജീവ്ചന്ദ്രശേഖര്‍ തന്നെയാണ്. അദ്ദേഹം മന്ത്രിയായി കഴിവ് തെളിയിച്ച ആളാണ്. എപ്പോഴും ഏതുസമയത്തും സമീപിക്കാവുന്ന മനുഷ്യനാണ് രാജീവ് ചന്ദ്രശേഖര്‍. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നോക്കാതെ വ്യത്യസ്തമായി ചിന്തിക്കാന്‍ തയ്യാറാകണം.രാജീവ് ചന്ദ്രശേഖറിനെ പോലെ ബുദ്ധിയുള്ള ഒരാള്‍ നാമനിര്‍ദേശ പത്രികയില്‍ തെറ്റു വരുത്തില്ല. അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്. – അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, പത്മിനി തോമസ് എന്നിവരും പങ്കെടുത്തു.

Related Articles

Latest Articles