തിരുവനന്തപുരം : ഡിസംബർ 9 ന് തമിഴ്‌നാട്ടിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെയും മറ്റു സൈനികരെയും അപമാനിക്കുന്ന രീതിയിൽ ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട് കേരളാ ഗവണ്മെന്റ് പ്ലീഡർ ശ്രീമതി രസ്മിത രാമചന്ദ്രൻ. ജനകീയനായ സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ അത്യന്തം അപലപനീയമായ പെരുമാറ്റം സർക്കാർ ശമ്പളം പറ്റുന്ന പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നുണ്ടായതിനെതിരെ വൻ പ്രതിഷേധമുയരുകയാണ്. സൈനിക മേധാവിയുടെയും സംഘത്തിന്റെയും ദാരുണാന്ത്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം മത ഭ്രാന്തന്മാർ സമൂഹ മാധ്യമങ്ങളിലുടനീളം രാജ്യദ്രോഹപരമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയിരുന്നു. അതിനൊപ്പം സർക്കാർ പ്ലീഡറും ചേർന്നത് കേരളത്തിന് നാണക്കേടുണ്ടാക്കി
സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് രംഗത്തുവന്ന വിമുക്ത ഭടന്മാർ, സർക്കാർ പ്ലീഡർ രസ്മിതാ രാമചന്ദ്രനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. അതേ സമയം തമിഴ് ജനത ഇന്നലെ അന്തരിച്ച സൈനികർക്ക് വികാരപരമായ യാത്രയയപ്പാണ് നൽകിയത് . അവരുടെ വീരവണക്കം എന്ന മുദ്രാവാക്യം ഇന്ന് രാജ്യം മുഴുവൻ ഏറ്റെടുത്തിരുന്നു. അന്തരിച്ച സംയുക്ത സേനാ മേധാവിക്കെതിരെ ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ വിദ്വേഷ പ്രചാരണം സംബന്ധിക്കുന്ന വാർത്തകൾ ആദ്യം പുറത്തുകൊണ്ടുവന്നത് തത്വമയി ന്യൂസായിരുന്നു .