തിരുവനന്തപുരം: ഉദ്ഘാടന ദിനത്തിൽ കാസർകോട് നിന്നും യാത്ര ആരംഭിച്ച കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് ട്രെയിനെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് നിർവഹിച്ചതിന് പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളുമായി ഒരു മണിയോടെയാണ് രണ്ടാം വന്ദേഭാരതിന്റെ ആദ്യയാത്ര ആരംഭിച്ചത്. കേന്ദ്ര മന്ത്രി വി .മുരളീധരൻ, മന്ത്രി അബ്ദുറഹ്മാൻ തുടങ്ങിയവരെല്ലാം യാത്രക്കാരായി ഉണ്ടായിരുന്നു. സ്റ്റേഷനുകളിൽ ആവേശകരമായ സ്വീകരണത്തോടെയാണ് വന്ദേഭാരത് തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഉദ്ഘാടന ദിവസം പ്രത്യേക സർവീസ് മാത്രമാണ് പൂര്‍ത്തിയാക്കിയത്. നാളെ മുതൽ സാധാരണ സർവീസ് ആരംഭിക്കും.
ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായി പുത്തൻ നിറത്തിലുളളതാണ് രണ്ടാം വന്ദേഭാരത്. ആദ്യ വന്ദേഭാരത് വന്ന് അഞ്ച് മാസം തികയും മുമ്പാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് എട്ട് കോച്ചുകളുമായി പുത്തൻ ട്രെയിൻ എത്തിയത്. മറ്റ് എട്ട് പുതിയ വന്ദേഭാരത് ട്രെയിനുകൾക്കൊപ്പം ആഘോഷത്തോടെയായിരുന്നു ഫ്ലാഗ് ഓഫ് നടന്നത്.