തിരുവനന്തപുരം: കേരളത്തിന് ഇരുട്ടടിയായി വൈദ്യുതി ബോർഡിന്റെ സർചാർജ്ജ്. ഫെബ്രുവരി ഒന്നുമുതൽ മെയ് 31 വരെ യൂണിറ്റിന് 9 പൈസ ഇന്ധന സർചാർജ്ജ് ഈടാക്കാൻ വൈദ്യുതി ബോർഡിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രില്‍മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് കൂട്ടിയിരുന്നു. ഇതിനുമുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളി. 2021 ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള ബോർഡിന്റെ അധികച്ചെലവ് 18.10 കോടിയും 2022 ജനുവരിമുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമായിരുന്നു.