കോഴിക്കോട്: നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റ ശ്രമം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മർദ്ദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. തന്നെ മർദ്ദിച്ച രണ്ട് പേരും മദ്യലഹരിയിലായിരുന്നു എന്ന് സംശയമുണ്ടെന്നും ഡോക്ടർ പറഞ്ഞു.