കോഴിക്കോട്: യൂട്യൂബറും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനൊരുങ്ങി പോലീസ്. ഇതിനുവേണ്ടി അന്വേഷണസംഘം ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.
ആര്‍.ഡി.ഒ.യുടെ അനുമതി ലഭിക്കുന്ന മുറക്കാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി നേരത്തെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ പോലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്തത്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.