ബപത്ല: ആന്ധ്രാ പ്രദേശിലെ റെയിൽവേ സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു.കുടുംബത്തിൻ്റെ കൺമുന്നിൽ വെച്ച് ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രാ പ്രദേശിലെ റെപ്പല്ലി റെയിൽവേ സ്റ്റേഷനിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ ഭർത്താവിനേയും 3 മക്കളേയും മർദിച്ച് അവശരാക്കി.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യാത്ര ചെയ്യാനായി യുവതിയും ഭർത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം ആന്ധ്രാപ്രദേശിലെ റെപ്പല്ലി റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘമാണ് യുവതിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 307, 394 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അർധരാത്രിയോടെ സ്റ്റേഷനിലെത്തിയ മൂന്ന് പേർ ബലം പ്രയോഗിച്ച് സ്ത്രീയെ ഇവിടെ നിന്നു കൊണ്ടുപോകുകയും പ്ലാറ്റ്ഫോമിൻ്റെ ഒരു വശത്ത് എത്തിച്ച ശേഷം ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച ഭർത്താവിനും ക്രൂരപീഡനമേറ്റു. തുടർന്ന് ഇദ്ദേഹം സമീപവാസികളെയും നാട്ടുകാരെയും വിളിച്ചു കൊണ്ട് വന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുടുംബത്തിൻ്റെ പക്കലുണ്ടായിരുന്ന 750 രൂപയും സംഘം കൈക്കലാക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും പ്രതികൾ സ്റ്റേഷനിൽ നിന്നു കടന്നിരുന്നു. യുവതിയെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെന്നും ഇവരുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും ബാപട്ട്ല എസ്പി വകുൽ ജിൻഡാൽ മാധ്യമങ്ങളോട് പറഞ്ഞു.