ഇറ്റലിയിൽ കടലിനടിയിൽ നിന്ന് അതിപുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്ത് നിന്നാണ് പുരാവസ്തു ഗവേഷകർ ക്ഷേത്രാവശിഷ്ടങ്ങൾ വീണ്ടെടുത്തത്.
നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണ് ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്നാണ് കരുതപ്പെടുന്നത്. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും അവശിഷ്ടങ്ങൾക്കൊപ്പം ഗവേഷകർ വീണ്ടെടുത്തിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു നബാറ്റിയ എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.
റോമൻ കാലഘട്ടത്തിൽ യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ വ്യാപിച്ചു കിടന്നതായിരുന്നു നബാറ്റിയൻ സാമ്രാജ്യം. അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പെട്ര ഒരു കാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അവശിഷ്ടങ്ങൾ ലഭിച്ചതിന് പിന്നാലെ കൂടുതൽ പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ പുരാതന ഇറ്റലിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശാൻ ഇപ്പോൾ കണ്ടെടുത്ത അവശിഷ്ടങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും കഴിയും എന്നാണ് കരുതുന്നത് .