ശബരിമല: മണ്ഡല മകരവിളക്ക് (Mandalamakaravilakku) തീര്‍ത്ഥാടനത്തിന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് പുലർച്ചെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും. പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂ വഴി ശബരിമലയിൽ ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. അതേസമയം ശക്തമായ ഒഴുക്കായതിനാൽ പമ്പാ സ്‌നാനത്തിന് അനുമതിയില്ല.
നിലവിൽ പരമ്പരാഗത പാത വഴിയും ഭക്തരെ ശബരിമലയിലേക്ക് കടത്തി വിടുന്നില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാണ് ഭക്തർക്ക് പ്രവേശനം. പ്രവേശനത്തിന് സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. ദർശനത്തിന് എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.
ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം രാവിലെ ചേരും. എന്നാൽ ഇന്നലെ വൈകിട്ടാണ് മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ഇതിന് ശേഷം ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റു. അതേസമയം ശബരിമലയിലേക്കുള്ള പ്രധാന പാതകൾ വെള്ളത്തിൽമുങ്ങിയ അവസ്ഥയിലാണ്. ബദൽ റോഡുകൾ വെെകാതെ സജ്ജമാക്കുമെന്ന് പത്തനംതിട്ട കലക്ടർ ദിവ്യ എസ്.അയ്യർ അറിയിച്ചിട്ടുണ്ട്.

