തൊഴിൽ തട്ടിപ്പു നടത്തി കോടികൾ തട്ടിയെന്ന ആരോപണം നിഷേധിച്ച് സോളർ കേസ് പ്രതി സരിത എസ്. നായർ. ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് തന്റെ ശബ്ദമല്ലെന്നും വ്യാജ വാർത്തകളോടു താൻ പ്രതികരിക്കില്ല എന്നും സരിത നായർ പറഞ്ഞു .സിബിഐ അന്വേഷണം വന്നപ്പോൾ മുതൽ നടക്കുന്ന ഗൂഢാലോചനയാണിത്. മോഹൻലാലിന്റെയൊക്കെ ശബ്ദം എത്രയോ മിമിക്രിക്കാർ അനുകരിക്കുന്നുണ്ട്. ഗൂഢാലോചനക്കാർ ഇവരുടെയെല്ലാം സഹായത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന കണ്ടു പിടിക്കാൻ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും സരിത നായർ പറഞ്ഞു.
ഇപ്പോൾ പുറത്തു വരുന്ന ആരോപണത്തിനു പിന്നിൽ ഒരു യൂത്ത് കോൺഗ്രസുകാരനാണ് എന്നാണ് അന്വേഷണത്തിൽ മനസിലായത്. ഇതു വിലപ്പോവില്ല. രണ്ടുമൂന്നാഴ്ചയായി പലരും തന്നെ വിളിച്ച് സിബിഐ അന്വേഷണത്തിൽ മൊഴികൊടുക്കരുതെന്നു പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ട്. കേസിൽനിന്നു പിൻമാറണം, ഉമ്മൻ ചാണ്ടിയെ എന്തിനാണ് ഉൾപ്പെടുത്തിയതു തുടങ്ങി വിളികൾ വരുന്നുണ്ട്. അതെല്ലാം അവഗണിച്ചാണ് മുന്നോട്ടു പോകുന്നത്. നിയമത്തിന്റെ വഴിയേ പോകുമ്പോൾ പിന്നെ ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.