കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പ്രതി വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിർദേശിച്ചിരുന്നു.
ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പോലീസ് അറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി സ്വദേശിയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
പ്രതി വിദേശത്തേക്ക് കടന്നെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും പോലീസ് പറയുന്നു. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ഇയാളെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ നാട്ടിലെത്താത്തതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ് പോലീസ്.