അയോദ്ധ്യ: രാമജന്മഭൂമി കേസിലെ സുപ്രീം കോടതി വിധിയ്ക്ക് ശേഷമുള്ള ആദ്യ കാർത്തിക പൂർണ്ണിമ ഉത്സവം ഇന്ന് നടക്കും. ഉത്സവത്തിന്റെ ഭാഗമായി അയോധ്യയിൽ കനത്ത സുരക്ഷ ഒരുക്കി. ഉത്സവത്തിൽ പങ്കെടുക്കാൻ ഇന്നലെ മുതൽ ലക്ഷക്കണക്കിന് ഭക്തരാണ് അയോധ്യാ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കാർത്തിക പൂർണിമയിൽ എട്ട് ലക്ഷം ഭക്തർ എത്തിയെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക്. സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളിൽ ഭക്തർ ദർശനം നടത്തും.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാർത്തിക പൂർണ്ണിമയ്ക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി അധികം വിന്യസിച്ചു. ഇന്ന് സുരക്ഷയ്ക്കായി കൂടുതൽ കേന്ദ്രസേനയെയും വിന്യസിക്കും. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ.