ഗുജറാത്ത് : ആത്മനിർഭർ ഭാരതിന്റെ കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യത്തിന്റെ അർദ്ധചാലക നിർമ്മാണ അഭിലാഷങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി ഗുജറാത്തിൽ 1.54 ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഒരു സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കും.
അതനുസരിച്ച്, ഇന്ന് വേദാന്ത-ഫോക്‌സ്‌കോണും ഗുജറാത്ത് സർക്കാരും തമ്മിൽ ഏകദേശം 1.54 ലക്ഷം കോടി രൂപ ചെലവിൽ സെമി കണ്ടക്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേഷ് പട്ടേലും കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവും പങ്കെടുത്തു. സെമി കണ്ടക്ടർ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും 1 ലക്ഷം വിദഗ്ധ തൊഴിലാളികൾക്ക് ജോലി നൽകുന്നതിലൂടെ രാജ്യത്ത് തൊഴിൽ വർദ്ധിപ്പിക്കാനും പദ്ധതിയ്ക്കാകുമെന്നാണ് പ്രതീക്ഷ.
” സെമി കണ്ടക്ടർ നിർമ്മാണ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിന്റെ ദിശയിൽ ഗുജറാത്ത് മുൻകൈയെടുക്കുകയും സെമി കണ്ടക്ടറും ഡിസ്പ്ലേ ഫാബും നിർമ്മിക്കുന്നതിനായി വേദാന്ത-ഫോക്‌സ്‌കോൺ ഗ്രൂപ്പുമായി 1.54 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ,” മുഖ്യമന്ത്രി ഭൂപേഷ് പട്ടേൽ തന്റെ ട്വീറ്റിൽ പറഞ്ഞു.