ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി. വകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലനിർത്തിയുള്ള സർക്കാർ സ്പെഷ്യൽ ഉത്തരവ് റദ്ദാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജുഡീഷ്യൽ കസ്റ്റഡിലുള്ളയാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്ന വാദമുന്നയിക്കുന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അതേസമയം, സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു. വിദേശത്തായതിനാൽ ഹാജരാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. അഭിഭാഷകൻ മുഖേനെയാണ് ഹാജരാകാൻ സാധിയ്ക്കില്ലെന്ന് അശോക് കുമാർ അറിയിച്ചത്. അശോക് കുമാറിനോട് ഇ.ഡിയും ആദായനികുതി വകുപ്പും ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു.
അതേസമയം, സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. സെന്തിൽ ബാലാജിയുടെ ആരോഗ്യനില കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ ഇ.ഡി ആരംഭിക്കാത്തത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി ഇക്കാര്യം വ്യക്തമാക്കി. അതേസമയം, കാവേരി ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയുടെ ബൈപ്പാസ് ശസ്ത്രക്രിയ നാളെ തന്നെ നടക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. എ സുബ്രഹ്മണ്യം അറിയിച്ചു.