ഇറ്റാനഗർ: അരുണാചൽ സ്വദേശിയായ 17 കാരനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. പോലീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നുള്ള മിറാം ടരോണിനെയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ട് പോയത്.
അതിർത്തിയിൽ കൂട്ടുകാരുമൊത്ത് വേട്ടയാടുന്നതിനിടെ ചൊവ്വാഴ്ചയാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിനിടെ ചൈനീസ് പട്ടാളം യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് ഒപ്പമുണ്ടായിരുന്നവരും പോലീസിനോട് പറഞ്ഞു.
എന്നാൽ വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ ഇത് അറിയിക്കുകയും കുട്ടിയെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് അറിയിച്ചു. സംഭവം വിശദീകരിച്ചുകൊണ്ട് ബിജെപി എംപി താപിർ ഗാവോവും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ തിരികെ ലഭിക്കാൻ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കുട്ടിയെ തിരികെ എത്തിക്കാൻ ശക്തമായ നീക്കങ്ങളാണ് ഇന്റലിജിൻസും, രഹസ്യാന്വേഷണ ഏജൻസികളും നടത്തികൊണ്ടിരിക്കുന്നത്.