കൊച്ചി: നടൻ വിജയ്ബാബു പ്രതിയായ ബലാത്സംഗ പരാതിയിൽ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് വിജയ് ബാബു പറഞ്ഞു. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി പലതവണ ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇതെല്ലം നടക്കുന്നത് എന്നും വിജയ് ബാബു പറഞ്ഞു.
അതേസമയം, നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്നാൽ നാട്ടിലെത്താനുള്ള യാത്രാ രേഖകൾ സമർപ്പിച്ചാലേ ഹർജി പരിഗണിക്കൂ എന്ന് സിംഗിൾ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. യാത്രാ രേഖകൾ ഹാജരാക്കിയ വിജയ് ബാബു തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്ന് കോടതിയെ അറിയിച്ചു.