വയനാട്: മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയിട്ടും പക തീരാതെ എസ്എഫ്ഐ ഗുണ്ടകൾ. പൂക്കോട് വെറ്ററിനറി കോളേജ് പരിസരത്തും മറ്റും സ്ഥാപിച്ച സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സും എസ്‍എഫ്ഐക്കാർ നശിപ്പിച്ചത്. ഫ്ലക്സ് ബോർഡുകൾ വലിച്ചെറിഞ്ഞ അക്രമികൾ സമീപത്ത് എസ്എഫ്ഐയുടെ കൊടിയുയർത്തി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് സർവ്വകലാശാല ക്യാമ്പസ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചത്. ഈ മാസം അഞ്ച് മുതൽ പത്ത് വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നും പരീക്ഷ മാറ്റിവച്ചെന്നും അക്കാദമിക് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം, സിദ്ധാർത്ഥിനെ മർദ്ദിച്ച സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. ആകെ 130 വിദ്യാർത്ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. മർദ്ദന വിവരം അധികൃതരെ അറിയിക്കാത്തതിനെ തുടർന്നാണ് നടപടി.