ദില്ലി : ശരദ് പവാർ പക്ഷത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ശരദ് പവാർ പക്ഷത്തിന് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുന്നത്. എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് ഉപയോഗിക്കാൻ അജിത് പവാർ പക്ഷത്തിന് അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സ്റ്റേ വേണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇതുപ്രകാരം, അജിത് പവാർ പക്ഷത്തിന് വരുന്ന തെരഞ്ഞെടുപ്പിൽ എൻസിപിയുടെ ക്ലോക്ക് ചിഹ്നവും പാർട്ടിയുടെ പേരും ഉപയോഗിക്കാം.
അതേസമയം, കോടതി ഉത്തരവ് മഹാരാഷ്‌ട്രയ്‌ക്ക് മാത്രമല്ലെന്നും എല്ലാ സംസ്ഥാനങ്ങളിലെയും എൻസിപിക്ക് ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. എൻസിപിയിലെ ശരദ് പവാർ പക്ഷത്തിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്ന പേരും കാഹളം മുഴക്കുന്ന മനുഷ്യൻ തെരഞ്ഞെടുപ്പ് ചിഹ്നവുമായി ഉപയോഗിക്കാമെന്നുമാണ് കോടതി നിർദേശം. വരുന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഉത്തരവ് ബാധകമാണ്. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം ഉത്തരവ് താത്കാലികമാണെന്നും ഹർജിയിലെ അന്തിമ വിധി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.