കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചെന്നാണ് സിബിഐ വാദം.
ചിട്ടി തട്ടിപ്പ് അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തലവനായിരുന്നു രാജീവ്.
തൃണമൂല്‍ നേതാക്കള്‍ക്ക് ചിട്ടി തട്ടിപ്പിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ രാജീവ് നശിപ്പിച്ചതായി സിബിഐ പറയുന്നു. കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളില്‍ രാജീവ് കുമാറിന് നിർണായക പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്.
ബംഗാളിലെ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ അത് മമത സര്‍ക്കാരിന് വലിയ തിരിച്ചടിയാകും.
നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ പിന്നീട് സിബിഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.