കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്ന് വ്യക്തമാക്കി ഹൈക്കോടതി.ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിലെ ഭരണത്തിൽ ശിരുവശങ്കറിന് ഏറെ സ്വാധീനമുണ്ടെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
അതേസമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ്.ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇഡി യുടെ വാദം കോടതി അംഗീകരിച്ചു. കോഴക്കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. നേരത്തെ കൊച്ചി പിഎംഎൽഎ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല. ഇതിനാലാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസിൽ നേരത്തെ തനിക്ക് ജാമ്യം കോടതി അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ വാദിച്ചു. അതുപോലെ തനിക്ക് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ വാദിച്ചു. എന്നാൽ ബെഞ്ച് ഇതൊക്കെ തള്ളുകയായിരുന്നു.