കാസര്‍കോട്: ആറ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 24 വർഷം കഠിന തടവ്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. കാസർകോട് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ് എന്ന അബ്ബ (48) യെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018 ലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.
അതേസമയം, പാലക്കാട് എട്ട് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലങ്കോട് വടവന്നൂർ കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ (24) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്. പിഴസംഖ്യ ഇരയ്ക്കു നൽകണമെന്നാണ് ഉത്തരവ്. ഇല്ലെങ്കിൽ പ്രതി 2 വർഷം അധിക കഠിനതടവ് അനുഭവിക്കണം. 2018 ഡിസംബറിൽ കൊല്ലങ്കോട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സിഐ കെ.പി.ബെന്നി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.