തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്.
പരാതിക്കാരിക്കൊപ്പം സിബിഐ ഇന്‍സ്പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്പരാതിക്കാരി നൽകിയ കേസ്.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് വിട്ടത്. ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.