കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal Case) കുറ്റമുക്തനാക്കിയ കേസിലെ വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുന്‍ എസ്.പിയുമായ ഹരിശങ്കര്‍.എന്ത് സന്ദേശമാണ് വിധി നൽകുന്നതെന്നും അപ്പീൽ പോകുമെന്നും മുൻ കോട്ടയം എസ്.പി പറഞ്ഞു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽത്തന്നെ ആദ്യമായിരിക്കും ഇത്തരമൊരു വിധി. കേസിൽ 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. അപ്പീൽ പോകം. സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണ് വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് അംഗീകരിക്കനാകില്ലെന്നും ഹരിശങ്കർ വ്യക്തമാക്കി.
ബലാല്‍സംഗകേസില്‍ ഇരയുടെ മൊഴിമാത്രമുണ്ടായാല്‍ മാത്രം പ്രതി ശിക്ഷിക്കപ്പെടാം. ഇവിടെ ഇര ഉറച്ചു നില്‍ക്കുന്നു. കേസില്‍ സത്യസത്യസന്ധമായി മൊഴി നല്‍കിയവര്‍ക്കുള്ള തിരിച്ചടികൂടിയാണിത്. സാക്ഷികള്‍ ആരും കൂറുമാറിയിട്ടില്ല. ഇരക്ക് അനുകൂലമായ വിധി ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കേസിലെ വിധി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 13 തവണ ബലാല്‍സംഗത്തിനിരയാക്കി എന്നതടക്കമുള്ള പരാതികളാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ചത്. എന്നാല്‍, കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. 2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പോലിസിനും ജില്ല പോലിസ് മേധാവിക്കും ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയത്.
കത്തോലിക്കാ സഭയുടെ കീഴിലുള്ള ജലന്ധര്‍ റോമന്‍ കാത്തലിക് രൂപതയുടെ ബിഷപ്പായി 2013 ലാണ് ഫ്രാങ്കോ നിയമിതനായത്. ഇന്ത്യന്‍ കത്തോലിക്കാ ചരിത്രത്തില്‍ ബലാത്സംഗക്കേസില്‍ പ്രതിയായി അറസ്റ്റിലായ ആദ്യത്തെ ബിഷപ്പാണ് അദ്ദേഹം.