ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുളളയില്‍ ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചു. ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍ 20 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. സുജ്വാനില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ജമ്മുവിൽ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃതു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. സുഞ്ജ്വാന്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിആര്‍പിഎഫും കശ്മീര്‍ പൊലീസും പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടൽ സംഭവിച്ചത് എന്ന് ജമ്മു കശ്മീര്‍ എഡിജിപി മുകേഷ് സിങ് അറിയിച്ചു. സംഭവത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട വിവരവും എഡിജിപിയാണ് സ്ഥിരീകരിച്ചത്.
മാരകായുധങ്ങളുമായി ഭീകരര്‍ മേഖലയിലെത്തിയെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു തെരച്ചില്‍ ആരംഭിച്ചത്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയുടെ പ്രവര്‍ത്തരാണ് ഇവരെന്നാണ് വിലയിരുത്തിയിരിക്കുന്നത്, എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി താഴ്വരയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കിയിരിക്കെയാണ് ഏറ്റുമുട്ടല്‍. ഏപ്രില്‍ 24 ന് പഞ്ചായത്തിരാജ് ദിനത്തില്‍ ആണ് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുക.