കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. നാദാപുരത്ത് ആണ് സംഭവം. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം, കട്ടപ്പനയിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്കു കടിയേറ്റു. ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാരായ നെടുങ്കണ്ടം സേനാപതി സ്വദേശി അരുൺ ബാബു, വെള്ളയാംകുടി വട്ടക്കാട്ടിൽ ലിന്റോ, വെള്ളാരംകുന്ന് സ്വദേശിനി ജെൻസൺ ബെന്നി, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് സി. സിജിത , നരിയംപാറ സ്വദേശി ജിറ്റി കെ. ജയിംസ് എന്നിവരെയാണ് നായ ആക്രമിച്ചത്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനു സമീപമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
രാവിലെ പത്തോടെയാണ് അരുണിനെ നായ കടിച്ചത്. ഉച്ചകഴിഞ്ഞ് ലിന്റോ സുഹൃത്തുക്കളുമൊത്ത് ചായ കുടിക്കാൻ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലേക്കു കയറുമ്പോൾ പിന്നിൽനിന്നാണ് നായ ആക്രമിച്ചത്. ആദ്യം വലതു കാലിലും പിന്നീട് ഇടതു കാലിലും നായ കടിച്ചു. തുടർന്ന് ഇദ്ദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഭർത്താവുമൊത്ത് കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വെള്ളാരംകുന്ന് സ്വദേശിനി ജെൻസൺ ബെന്നിയുടെ നേർക്കായിരുന്നു അടുത്ത ആക്രമണം. ജെൻസന്റെ കാലിനാണ് നായയുടെ കടിയേറ്റത്.
തിരികെ വീട്ടിലേക്കു മടങ്ങാൻ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം. ഇതിനു പിന്നാലെയാണ് ആശുപത്രിയിലെ നഴ്സ് സിജിത, നരിയംപാറ സ്വദേശി ജിറ്റി എന്നിവർക്കും കടിയേറ്റത്. ലിറ്റിയുടെ കാലിന് ആഴത്തിൽ മുറിവേറ്റു. ഇവരുടെ വസ്ത്രവും നായ കടിച്ചുകീറി. പരിക്കേറ്റ അഞ്ചു പേരെയും ഒരേ നായ തന്നെയാണ് കടിച്ചത്. എല്ലാവരും താലൂക്ക് ആശുപത്രിയിൽ എത്തി ആന്റി റാബിസ് വാക്സിനെടുത്തു.