പത്തനംതിട്ട: കടയിലേക്ക് പോയ പന്ത്രണ്ടുകാരിയെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ പിന്നിൽ നിന്നാണ് നായ ആക്രമിച്ചത്. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി സ്വദേശിനിയായ അഭിരാമിക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കണ്ണിൽ ഉൾപ്പെടെ ശരീരത്തിന്റെ ഏഴ് ഭാഗങ്ങളിൽ കടിയേറ്റിട്ടുണ്ട്. നിലവിൽ കുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡിലൂടെ നടന്ന് പോകവെ പെട്ടന്ന് പിന്നിലൂടെ എത്തിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആദ്യം കുട്ടിയുടെ കാലിലാണ് നായ കടിച്ചത്. തുടർന്ന് കുട്ടി നിലത്ത് വീഴുകയും നായ നിർത്താതെ കടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അഭിരാമിയുടെ അമ്മ രജനിയും അയൽവാസിയും ചേർന്ന് കുട്ടിയെ ഉടൻ തന്നെ റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ ഡോക്ടർ ഇല്ലാത്തതിനാൽ കുട്ടിയെ പോലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുട്ടിയുടെ കണ്ണിന് മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൂടാതെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ കണ്ണിന്റെ വിദഗ്ധ ചികിത്സയ്‌ക്കായി കണ്ണാശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പ്രദേശത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ പേടിച്ച് വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാരും വ്യക്തമാക്കുന്നു.