വയനാട്: വയനാട് ജില്ലയിൽ തെരുവു നായ ശല്യം രൂക്ഷമായി തുടരുന്നതിനാൽ ഇത് പരിഹരിക്കുന്നതിന് വേണ്ടി പേവിഷ കുത്തിവയ്പ്, വന്ധ്യംകരണ നടപടികള്‍ തുടങ്ങിയവ ഊര്‍ജിതമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തിലും ഇത് സംബന്ധിച്ച് ചേര്‍ന്ന ജില്ലാതല മേല്‍നോട്ട സമിതി യോഗത്തിലും തീരുമാനമായി. ആദ്യഘട്ടത്തില്‍ പേവിഷ കുത്തിവയ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കും. ഇതിന് വേണ്ടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സന്നദ്ധ സേന രൂപീകരിക്കും.
പരിശീലനം ലഭിച്ച ഏഴു നായ പിടുത്തക്കാരാണ് നിലവില്‍ ജില്ലയിലുള്ളത്. ഇതു കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ്, സന്നദ്ധ സംഘടനകള്‍, വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്കും ഇതിനായുള്ള പരിശീലനം നല്‍കി വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കും. പരിശീലനം നല്‍കുന്നതിനായി പ്രത്യേക ക്യാമ്പ് നടത്തുകയും ഇവിടെ വച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആന്റി റാബിസ് വാക്സിൻ നല്‍കുകയും ചെയ്യും.
അതേസമയം, ഈ മാസം 30 നകം എല്ലാ വളര്‍ത്തു നായ്ക്കളുടെയും വാക്നിഷേന്‍ പൂര്‍ത്തിയാക്കണമെന്നും ലൈസന്‍സ് ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.