നോയിഡ: മിശ്രവിവാഹത്തിനെതിരെ നിരന്തരം ഭാര്യാമാതാപിതാക്കള്‍ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് 24കാരന്‍ ആത്മഹത്യ ചെയ്തതായി പരാതി. മേയ് മാസത്തിലായിരുന്നു 24കാരന്‍റെയും 20കാരിയുടെയും വിവാഹം. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. നോയിഡയിലെ സോഫ്റ്റ്വെയര് കമ്ബനിയിലെ ജീവനക്കാരനാണ് 24കാരന്‍. ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തു.
ഇരുവരുടെയും പ്രണയവിവാഹത്തിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചുവെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിച്ചു. തുടര്‍ന്ന് മകനെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരന്തരം അപമാനിച്ചിരുന്നതായി പിതാവ് പറഞ്ഞു.
അപമാനിക്കല്‍ തുടര്‍ന്നതോടെ ദമ്പതികൾ രാജസ്ഥാനിലെ ജയ്പൂരിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ അവിടെയെത്തിയും ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടിയുടെ പിതാവും അമ്മാവനുമാണ് ഭീഷണിക്ക് പിന്നിലെന്നും പിതാവിന്‍റെ പരാതിയില്‍ പറയുന്നു.
24കാരന്‍റെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. മുഖ്യമന്ത്രിയോട് സഹായവും അഭ്യര്‍ഥിച്ചിരുന്നു. കത്തിന്‍റെ പകര്‍പ്പ് വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.