തെന്നിന്ത്യൻ നടൻ വിജയ് സേതുപതിയുടെ സംഘം ആക്രമിച്ചെന്നാരോപിച്ച് നടൻ മഹാ ഗാന്ധി നൽകിയ പരാതിയിൽ വിജയ്ക്കും മാനേജർ ജോൺസനും ചെന്നൈ സൈദാപേട്ട് കോടതിയുടെ സമൻസ്. നവംബർ 2ന് ദേശീയ അവാർഡ് വാങ്ങി വിജയ് സേതുപതി മടങ്ങിയെത്തിയപ്പോഴാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. കേസിൽ ജനുവരി രണ്ടിന് വാദം കേൾക്കും.
ദേശീയ അവാർഡ് വാങ്ങി ദില്ലിയിൽ നിന്ന് വിജയ് സേതുപതി ചെന്നൈയിലേക്ക് മടങ്ങിയെത്തിയപ്പോൾ മഹാഗാന്ധിയും വിജയ് സേതുപതിയുടെ സംഘവും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. വിമാനത്താവളത്തിനുള്ളിൽ വിജയിയെ ആക്രമിക്കാൻ മഹാഗാന്ധി ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഈ വിഷയത്തിൽ അന്ന് പരാതിയൊന്നും നൽകിയില്ല.
സംഭവ ദിവസം നടനെ അഭിനന്ദിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നയാൾ തന്നോട് പരിഹാസത്തോടെ സംസാരിച്ചുവെന്ന് മഹാഗാന്ധി പറഞ്ഞു. ഇതേത്തുടർന്നാണ് കാര്യങ്ങൾ വഷളാക്കിയതെന്നും വിമാനത്താവളത്തിന് പുറത്ത് ജോൺസൺ തന്നെ ആക്രമിച്ചുവെന്നും മഹാ ഗാന്ധി പരാതിയിൽ പറഞ്ഞു.