ഐ.എസിൽ ചേർന്ന്, അഫ്‌ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യത്തിൽ എട്ടാഴ്ചക്കുള്ളിൽ കേന്ദ്രം തീരുമാനമറിയിക്കണമെന്ന് ( Supreme Court)സുപ്രീം കോടതി. സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. എട്ട് ആഴ്ചയ്‌ക്കുള്ളിൽ തീരുമാനമറിയിക്കാനാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിർദ്ദേശിച്ചത്.
ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ നിലവിൽ അഫ്ഗാൻ ജയിലിലാണെന്നാണ് ഹർജിയിൽ പറയുന്നത്. ആയിഷയെയും മകളെയും പാർപ്പിച്ചിരുന്ന പുലെ ചര്‍ക്കി ജയിൽ താലിബാൻ തകർത്തതായാണ് വിവരമെന്ന് പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് മാരാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
2016 ലാണ് സോണിയ സെബാസ്റ്റിയന്‍ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുല്ലയ്‌ക്കൊപ്പം ഐഎസില്‍ ചേരാന്‍ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ല്‍ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. നാറ്റോ സേനയുമായുള്ള യുദ്ധത്തിൽ അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു. അതിന് ശേഷം അഫ്ഗാൻ സേനക്ക് മുമ്പിൽ കീഴടങ്ങിയ ഇവര്‍ താലിബാന്‍റെ വരവോടെ ജയിൽ മോചിതരായി.