ബാർബഡോസ് :ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. യുവതാരം ഇഷാൻ കിഷനാണ് ആദ്യ മത്സരത്തിൽ വിക്കറ്റ് കാത്തത്. ലഭിച്ച അവസരം മുതലാക്കി ഓപ്പണറായി ഇറങ്ങിയ താരം 46 പന്തുകളിൽനിന്ന് 52 റണ്‍സെടുത്ത് തന്റെ മികവ് പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെ അടുത്ത ഏകദിനത്തിലും വിക്കറ്റിനു പിന്നിൽ ഇഷാൻ കിഷനു തന്നെ അവസരം നൽകുമെന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം സഞ്ജു കളിക്കാൻ ഇറക്കിയില്ലെങ്കിലും ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ ജഴ്സി ധരിച്ചാണ് സൂര്യകുമാർ യാദവ് കളത്തിലിറങ്ങിയത്.
പുതിയ ജഴ്സിയിൽ ഫോട്ടോഷൂട്ട് നടത്തിയ ശേഷം തനിക്കു ലഭിച്ച ജഴ്സി ധരിക്കാൻ പ്രശ്നങ്ങളുണ്ടെന്ന് സൂര്യകുമാർ യാദവ് ഇന്ത്യന്‍ ടീമിനെ അറിയിച്ചിരുന്നു. ജഴ്സിയുടെ വലുപ്പത്തിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നു താരത്തിന്റെ പരാതി. ലാർജ് സൈസിനു പകരം മീഡിയം ജഴ്സിയാണ് സൂര്യകുമാർ യാദവിനു ലഭിച്ചതെന്നാണു വിവരം. താരങ്ങൾ ജഴ്സിക്കു പിന്നിലെ പേരുകൾ മറച്ചുവയ്ക്കരുതെന്ന് ചട്ടമുണ്ട്. ഇതോടെ സഞ്ജുവിന്റെ ജഴ്സിയിട്ട് താരം കളിക്കാനിറങ്ങുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷമേ സൂര്യകുമാർ യാദവിനു പുതിയ ജഴ്സി ലഭിക്കുകയുള്ളൂ. ടീമിലെ മറ്റു താരങ്ങളും ജഴ്സിയെക്കുറിച്ചു പരാതി പറഞ്ഞിട്ടുണ്ട്. ഇവർക്കും പുതിയ ജഴ്സി നൽകും.