മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടന്റെ പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ കൂപ്പർ ആശുപത്രി ജീവനക്കാരൻ പുതിയ വെളിപ്പെടുത്തൽ വിവാദമാകുന്നു. സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നുമാണ് രൂപേഷ് കുമാർ എന്ന് ആശുപത്രി ജീവനക്കാരനാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിധിയെഴുതിയ കേസിൽ നിലവിൽ സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ ആശുപത്രി ജീവനക്കാരന്റെ വെളിപ്പെടുത്തൽ
സുശാന്തിന്റെ മൃതദേഹം കണ്ടപ്പോൾ മേലധികാരികളോട് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ ജോലി മാത്രം ചെയ്താൽ മതിയെന്നാണ് അവർ പ്രതികരിച്ചത്. ആ പോസ്റ്റ്‌മോർട്ടം മുഴുവനും വീഡിയോ എടുക്കണമായിരുന്നു. പക്ഷെ, മൃതദേഹത്തിന്റെ ചിത്രം മാത്രം പകർത്തിയാൽ മതിയെന്നായിരുന്നു മേലധികാരികളുടെ നിർദ്ദേശം’.
‘മൃതദേഹം എത്രയും വേഗം കൈമാറണമെന്ന് മേലധികാരികൾ ആവശ്യപ്പെട്ടതിനാൽ രാത്രി പോസ്റ്റ്‌മോർട്ടം നടത്തി. സുശാന്തിന്റെ ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നു, കഴുത്തിൽ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റി നോക്കിയപ്പോൾ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. അടിയേറ്റ് കൈയും കാലും ഒടിഞ്ഞത് പോലെ തോന്നി. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു’ രൂപേഷ് കുമാർ പറഞ്ഞു