കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കൂടാതെ ഗൂഢാലോചന കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കണമെന്ന് സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു.
അതേസമയം, കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി.എന്‍ഐഎയുടെ കൈവശമുണ്ടായിരുന്ന വാട്‌സാപ് ചാറ്റുകളും മെയിലുകളും ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇഡിക്കു കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെ മൊഴിയെടുക്കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
ഇ-മെയിലുകളില്‍ 164 മൊഴിയില്‍ നല്‍കിയ വിവരങ്ങളുടെ തെളിവുകളുണ്ടെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.നേരത്തേ ഇഡി സ്വപ്നയുടെ വാട്‌സാപ് ചാറ്റുകളും മെയിലുകളും പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ലോക്കറുകളില്‍ നിന്നു പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റേതാണെന്ന നിഗമനത്തില്‍ ഇഡി എത്തിയത്. കൂടുതലായി എന്‍ഐഎ ശേഖരിച്ച തെളിവുകളാണ് ഇഡി പരിശോധിക്കുന്നത്.