കൊച്ചി: കർദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ വൈദികർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ വൈദികരുടെ അറസ്റ്റ് തടഞ്ഞ കോടതി മറ്റന്നാൾ മുതൽ ഇവരോട് ചോദ്യംചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ട്, നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരൻ എന്നിവരാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജൂണ്‍ ഏഴിലേക്ക് മാറ്റി.
വൈദികർക്കെതിരെ നിലനിൽക്കുന്നത് ഗുരുതര ആരോപണമാണെന്നും അറസ്റ്റ് വേണ്ടി വരുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ വൈദികർ രേഖകകൾ പുറത്ത് വിട്ടില്ലെന്നും, രേഖകളിലുള്ള ജോർജ് ആലഞ്ചേരിയെന്ന പേര് കർദ്ദിനാളിന്‍റെ പേര് തന്നെ ആകണമെന്ന് നിർബന്ധമില്ലെന്നുമുള്ള വിചിത്ര വാദമാണ് പ്രതിഭാഗം വാദിച്ചത്. മുതിർന്ന അഭിഭാഷകരായ ബി രാമൻപിള്ള, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്.