കാബൂൾ: അഫ്ഗാനിൽ വീണ്ടും താലിബാന്റെ കാടത്തം. സംഗീതജ്ഞന്റെ മുന്നിൽ വച്ച് സംഗീതോപകരണം കത്തിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ ആണ് സംഭവം. അഫ്ഗാനിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകനായ അബ്ദുൾഹഖ് ഒമേരി പോസ്റ്റ് ചെയ്ത ഒരു വൈറൽ വീഡിയോയിൽ ആണ് ഈ സംഭവം വ്യക്തമാകുന്നത്. സംഗീതോപകരണം കത്തിച്ചപ്പോൾ തോക്കുധാരിയായ ഒരാൾ സംഗീതജ്ഞനെ നോക്കി ചിരിക്കുന്നതായും മറ്റൊരാൾ കണ്ണീരോടെ നിൽക്കുന്ന ആ സംഗീതജ്ഞന്റെ ഈ “ദയനീയമായ അവസ്ഥ”യുടെ വീഡിയോ എടുക്കുന്നതായും കാണാം.
അബ്ദുൾഹഖ് ഒമേരിയുടെ ട്വീറ്റ് ഇങ്ങനെ:
“കരയുന്ന പ്രാദേശിക സംഗീതജ്ഞന്റെ മുന്നിലിട്ട് താലിബാൻ അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സസായിഅറുബ് ജില്ലയിലെ പക്തിയ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്,” എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം നേരത്തെ താലിബാൻ വാഹനങ്ങളിൽ സംഗീതം നിരോധിച്ചിരുന്നു. ഇതിനുപുറമെ, വിവാഹങ്ങളിൽ തത്സമയ സംഗീതം നിരോധിക്കുകയും പുരുഷന്മാരോടും സ്ത്രീകളോടും വ്യത്യസ്ത ഹാളുകളിൽ ആഘോഷിക്കാനും താലിബാൻ ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു. സ്ത്രീകളെ അടിച്ചമർത്തുന്നതിനിടയിൽ, ഹിജാബ് ധരിക്കാത്തതു മൂലം അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ തുണിക്കടകളിലെ ബൊമ്മകളുടെ തല വെട്ടണമെന്നും ഈ മതഭ്രാന്തന്മാർ ഉത്തരവിട്ടിരുന്നു.