ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് അറിയപ്പെട്ടിരുന്ന വൃദ്ധ കേൻ ടനാക അന്തരിച്ചു. 119 വയസ്സായിരുന്നു ജപ്പാന്റെ പ്രിയപ്പെട്ട ടനാക മുത്തശ്ശിക്ക് കഴിഞ്ഞ ദിവസം മരിക്കുമ്പോൾ. 1903ലായിരുന്നു ടനാക ജനിച്ചത്. ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ഫുക്വോക മേഖലയിൽ. മാതാപിതാക്കളുടെ ഒൻപതു മക്കളിൽ ഏഴാമത്തേതായിരുന്നു ടനാക.
സാഹിത്യകാരൻ ജോർജ് ഓർവെൽ ജനിച്ച അതേ വർഷം. അക്കാലത്ത് യുഎസിന്റെ പ്രസിഡന്റ് തിയഡോർ റൂസ്‌വെൽറ്റും ബ്രിട്ടന്റെ രാജാവ് എഡ്വേഡ് ഏഴാമനുമായിരുന്നു.ആസമയം ജപ്പാൻ ഒരു രാജ്യാന്തര ശക്തിയായി ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. റൈറ്റ് സഹോദരൻമാർ ലോകത്താദ്യമായി വിമാനം പറപ്പിച്ചതും ഇതേ കാലയളവിൽ തന്നെയായിരുന്നു.
1923ൽ ടനാക വിവാഹിതയായി. നാലു കുട്ടികളും അവർക്കുണ്ടായി. ടനാകയുടെ ഭർത്താവ് സൈനികനായിരുന്നു. ടനാകയുടെ മകൻ രണ്ടാം ലോകയുദ്ധത്തിലും സൈനികനായി പങ്കെടുത്തു. ജപ്പാനിൽ കച്ചവടഷോപ്പുകൾ,കേക്ക് ഷോപ്പുകൾ, നൂഡിൽസ് ഭക്ഷണശാലകൾ തുടങ്ങിയ ചെറുകിട സ്ഥാപനങ്ങൾ നടത്തിയാണ് ടനാക ജീവിച്ചു വന്നത്. വാർധക്യ കാലത്ത് കെയർ ഹോമിലായ ഈ മുത്തശ്ശിക്ക് ചോക്‌ലേറ്റ് വളരെ ഇഷ്ടമായിരുന്നു.