ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ ഇറാനിൽ യുവതിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇറാൻ സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടുമെന്നും തസ്ലീമ വ്യക്തമാക്കുകയും ചെയ്തു.
ഞാൻ വളരെ സന്തോഷവതിയാണ്, പ്രതിഷേധ സൂചകമായി അവർ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് ഏറെ മനോഹരമായ ദൃശ്യമാണ്. ഹിജാബ് ധരിക്കാൻ ആഗ്രഹമുള്ള സ്ത്രീകൾക്ക് അതിനുള്ള അവകാശവും ധരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾക്ക് അതിനുള്ള അവകാശവും ഉണ്ടായിരിക്കണം. അടിച്ചമർത്തലിന്റെയും അപമാനിക്കലിന്റെയും പ്രതീകമാണ് ഹിജാബ്.
കുടുംബത്തിന്റെയും സമുദായത്തിന്റെയും സമ്മർദ്ദം. ഭയം എന്നിവയാണ് ഹിജാബ് പതിവാക്കുന്ന മാനസികാവസ്ഥ രൂപപ്പെടുത്തുന്നതെന്ന് തസ്ലീമ പറഞ്ഞു. ഹിജാബ് ധരിച്ചില്ലെങ്കിൽ തങ്ങളെ മർദിക്കുമെന്നും ഉപദ്രവിക്കുമെന്നും ചില സ്ത്രീകൾ ഭയപ്പെടുന്നുവെന്നും തസ്ലീമ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല.ധൈര്യശാലികളായ ഇറാനിയൻ വനിതകളെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തസ്ലീമ കൂട്ടിച്ചേർത്തു.